Total Page views

Tuesday 13 November 2012

അതിരുദ്രം

സര്‍വ്വം ശിവമയം എന്ന തത്വമുള്‍കൊള്ളുന്ന ശ്രീരുദ്ര മന്ത്രങ്ങളാല്‍ കണ്ണാടിപറമ്പ് അനുഗ്രഹീതമായിരിക്കുന്നു.പതിനൊന്നു ദിവസം നീണ്ടു നിന്ന അതിരുദ്ര മഹായജ്ഞത്തിനു പരിസമാപ്തിയായി.നൂറുകണക്കിനു ആളുകളുടെ നിരന്തരമായ കഠിനപരിശ്രമവും ശ്രീപരമേശ്വരന്‍റെ അനുഗ്രഹവും കൂടി ചേര്‍ന്നപ്പോള്‍ ഈ മഹത്തായ ദൗത്യം പൂര്‍ത്തികരിക്കുകയായിരുന്നു.

                                                           ഭാരതത്തില്‍ നിന്നും മാത്രമല്ല വിദേശരാജ്യങ്ങളില്‍നിന്നു പോലും ലക്ഷകണക്കിനു ഭക്തരും,വിമര്‍ശകരും ,പഠിതാക്കളും,യജ്ഞഭൂമിയിലേക്കു പ്രവഹിക്കുകയായിരുന്നു. വിമര്‍ശകരും പഠിതാക്കളും യജ്ഞഭൂമി സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ മനസ്സില്‍ ഒരല്‍പമെങ്കിലും ഭക്തിയുടെ ലാഞ്ചന അല്ലെങ്കില്‍ ചുരുങ്ങിയത് ഇതിന്‍റെ സംഘാടകരെ അഭിനന്ദിക്കാനുള്ള മനസെങ്കിലും ഉണ്ടായിടുണ്ടാകാം എന്നു നിസംശയം പറയാം.കണ്ണൂര്‍ നഗരത്തില്‍നിന്നും ഏതാണ്ട് 10 കി.മി അകലെയാണ് കണ്ണാടിപറമ്പ് എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്.അവിടെ ശിവ-ശാസ്ത ക്ഷേത്ര സന്നിധിയിലാണ് കേരളത്തിലെതന്നെ ഏഴാമത്തെ അതിരുദ്ര മഹായജ്ഞം നടന്നത്.1984 ല്‍ തൃശൂര്‍ വടക്കുംനാഥാ ക്ഷേത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ അതിരുദ്രമഹായജ്ഞം നടന്നത്.

                                                    കണ്ണാടിപറമ്പിലേക്ക് KSRTC അടക്കമുള്ള പ്രത്യേക ബസ്‌ സര്‍വീസുകള്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരുക്കിയിരുന്നു.വ്യതിസ്ഥ വീക്ഷണത്തിലും ഇസത്തിലുംപെട്ട ആളുകള്‍ ഈ ലോക മംഗളകാരണമായ അതിരുദ്ര മഹായജ്ഞത്തെ തടസപെടുത്താന്‍ ശ്രമിച്ചെങ്കിലും പരമശിവന്‍റെ കാരുണ്യത്താല്‍ അതൊക്കെ നിഷ്പ്രഭമാകുന്ന കാഴ്ചയ്ക്കാണ് കണ്ണാടിപറമ്പ് സാക്ഷ്യം വഹിച്ചത്.ഹിന്ദു സമൂഹത്തിലെ പ്രമുഖ ആചാര്യന്മാരും പണ്ഡിതന്മാരും യജ്ഞവേദിയില്‍ തങ്ങളുടെ അറിവുകള്‍ പങ്കുവെച്ചപ്പോള്‍ പൊളിചെറിയപ്പെട്ടത്‌ കലാഹരണപെട്ട സിദ്ധാന്തങ്ങളും ഇസങ്ങളുമായിരുന്നു.തങ്ങള്‍ ഇതുവരെ വിശ്വസിച്ച ഇസങ്ങളേക്കാള്‍ എത്രയോ മടങ്ങു മികച്ചതും വിശാല വീക്ഷണവുമുള്ള ഒരു പാരബര്യതിന്‍റെ പിന്തുടര്‍ചകാരാണ് നമ്മളെന്ന തിരിച്ചറിവ് യജ്ഞശാലയിലേക്ക്‌ ജനസാഗരം സൃഷ്ടിക്കുന്നതിനു കാരണമായി.

                                                കണ്ണാടിപറമ്പില്‍  ക്രമികരിച്ച രണ്ടു യജ്ഞശാലയില്‍ ഒന്നില്‍ അതിരുദ്രത്തിനുവേണ്ടി പീOങ്ങള്‍ ഒരുക്കിയിരുന്നു.മറ്റൊന്നില്‍ അഖണ്ഡ ഭാരതത്തിന്‍റെ രേഖചിത്രം വരച്ചിരുന്നു.









എന്താണ് അതിരുദ്രം

രുദ്രാഭിഷേകം ക്ഷേത്രങ്ങളില്‍ ചെയ്യുന്ന സാധാരണ ചടങ്ങാണ്.ശിവനെ ശ്രീരുദ്ര മന്ത്രം ചൊല്ലി അഭിഷേകം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്.


ശ്രീരുദ്ര മന്ത്രത്തില്‍ രണ്ടു ഭാഗങ്ങള്‍ ഉണ്ട്
(1) നമകം ( നമകത്തില്‍ നമ: നമ: എന്ന പദം ആവര്‍ത്തിച്ചു വരും )
(2) ചമകം( ചമകത്തില്‍ ചമേ ചമേ എന്ന പദം ആവര്‍ത്തിച്ചു വരും)

നമകത്തിലും ചമകത്തിലും 11  അനുവാകങ്ങള്‍()() (ചെറിയ അധ്യായങ്ങള്‍ ഉണ്ട് .11 അനുവാകങ്ങളിലായി 15,13,17,17,15,15,16,17,19,9,13 എന്നിങ്ങനെ 166 മന്ത്രങ്ങള്‍ ഉണ്ട്.ശ്രീ രുദ്രമന്ത്രം ആരംഭിക്കുന്നത് മൂന്നാം ചമകത്തില്‍ വച്ചാണ്.

ശ്രീ രുദ്രമന്ത്ര ജപം ഈ രീതിയില്‍ ആണ്
ആദ്യം ഒരു അനുവാകം ചമകം പിന്നെ 11  നമകം
രണ്ടാം അനുവാകം ചമകം പിന്നെ 11  നമകം
മൂന്നാം അനുവാകം ചമകം പിന്നെ നമകം ....
അങ്ങനെ 11 അനുവാകം ചമകം പിന്നെ നമകം വരെ തുടരുന്നു.

ഇത്രയും മന്ത്രത്തെ ആകെ കൂടി ഒരു രുദ്രി എന്നു പറയുന്നു.


ലഘുരുദ്രം
11 രുദ്രി ചേര്‍ന്നാല്‍ ഒരു ലഘുരുദ്രം.ഒരാള്‍ക്കു 11 ദിവസം കൊണ്ടു തീര്‍ക്കുകയോ അല്ലെങ്കില്‍ 11പേര്‍ ചേര്‍ന്നു ഒറ്റദിവസം കൊണ്ടു തീര്‍ക്കുകയോ ചെയ്യാം.
നമകം 11 *11 =121
ചമകം 1 *11 =11


മഹാരുദ്രം
11  ലഘുരുദ്രം ചേര്‍ന്നു ഒരു മഹാരുദ്രം ഉണ്ടാകുന്നു.അതായത് 11 പേര്‍ 11 ദിവസം 11 ഉരുവീതം ചെയ്യും.
അപ്പോള്‍ നമകം 11 *121 =1331
ചമകം 11 *11  =121


അതിരുദ്രം
മഹാരുദ്രത്തിന്‍റെ 11 ഇരട്ടിയാണ് അതിരുദ്രം.ഇതു 11 ദിവസങ്ങള്‍ കൊണ്ടു മാത്രമേ തീരൂ.എല്ലാ ദിവസവും 11 സ്ഥലത്തായി 11 പേര്‍ വീതമുണ്ടാകും.11 സ്ഥലത്തും പത്മവും പൂജയും 11 വീതം കലശവും ഉണ്ടാകും.അപ്പോള്‍ 121 വേദജ്ഞര്‍ 11 ദിവസം 11  ഉരുവീതം ശ്രീരുദ്രം ജപിക്കും.
ഹോമം ഒന്നേ ഉണ്ടാവുകയുള്ളൂ.അവസാനദിവസം ഹോമത്തില്‍ വസോര്‍ധാരയോടു കൂടിയാണ് അതിരുദ്രം അവസാനിക്കുന്നത്.വസോര്‍ധാരക്ക് ചമകമാണ് മന്ത്രം.

യജുര്‍വേദത്തിലെ അഞ്ചാമത്തെ അധ്യായമാണ് രുദ്രധ്യായം.രുതം എന്നാല്‍ ദുഖം എന്നും ദ്രാവയതി എന്നാല്‍ നശിപ്പിക്കുന്നവന്‍ എന്നും ആകുന്നു .

രുദ്രയത്തിലെ എട്ടാമത്തെ അനുവകത്തില്‍ 11 മത്തെ മന്ത്രമായിട്ടാണ് നമ:ശിവായ അവതരിക്കുന്നത്.കേരളത്തില്‍ സാധാരണ ഉപയോഗിക്കുന്നത് കൃഷ്ണയജുര്‍വേദത്തിലെ അതായത് തൈത്തരീയ സംഹിതയിലെ രുദ്രധ്യായമാണ്.

ശ്രീരുദ്രം രാവിലെ ജലപാനം ചെയ്യുന്നതിന് മുന്‍പേ തന്നെ ജപിക്കണം എന്നാണ് നിയമം.

സാധാരണ അതിരുദ്രം നടക്കുന്നത് ശിവക്ഷേത്രതിനോടനുബന്ധിച്ച വിശാലമായ ശാലയില്‍ ആണ് .ജപം കഴിഞ്ഞാല്‍ കലശങ്ങള്‍ അകത്തേക്കുകൊണ്ടുപോയി അഭിഷേകം ചെയ്യണം എന്നാണ് നിയമം.അതുകൊണ്ടു ആ യാത്രക്കുള്ള സൗകര്യവും വേണം.ശ്രീരുദ്രം തുടങ്ങുന്നതിനു മുന്‍പ് പ്രസാദശുദ്ധി,ബിംബശുദ്ധി,ആചാര്യവരണം,മണ്ഡപശുദ്ധി,അഭിവാദ്യം,ദേഹ ശുദ്ധി,പ്രാണയാമം,വ്യപകാoഗം,സംഗപൂരണം,ആത്മാരധാന,ഗുരുഗണപതിപൂജ,പീOപൂജ,ആവാഹനം,ധ്യാനം,മൂര്‍ത്തിപൂജ,നിവേദ്യം,പ്രസന്ന പൂജ ,ഹോമം എന്നിവ ചെയ്തതിനുശേഷം ശ്രീരുദ്ര മന്ത്രം ജപിക്കുന്നു.  
ഇതു പതിനൊന്നു ദിവസം തുടരുന്നു ..

ഏറ്റവും ഒടുവിലത്തെ ദിവസം വസോര്‍ധാര എന്ന ചടങ്ങോടെ ശ്രീ രുദ്രയജ്ഞം സമാപിക്കുന്നു .

വസോര്‍ധാര
ഒരു ചതുരപാത്രത്തിനു ഒരു നീണ്ട വാല്‍വച്ചതുപോലുള്ള ഒരു ഉപകരണം ഉണ്ട് .അതിറെ പേര് പ്രസേകം.അതു ഉയര്‍ത്തിനിര്‍ത്താന്‍ ഒരു താങ്ങ് ഉണ്ടാകും .പാത്രത്തില്‍ നെയ്യോഴിച്ചാല്‍ അത് ധാരധാരയായി തീയില്‍ ചെന്ന് വീഴും.ഒടുവില്‍ ആചാര്യദക്ഷിണയോടെ ചടങ്ങുകള്‍ സമാപിക്കുന്നു.

ഈ ലോകത്തിലെ ഒരു ചെറുജീവിക്കുപോലും ദോഷം വരാതെ ജാതിമത ഭേദമന്യേ സമൂഹത്തിന്‍റെ  നാനതുറകളിലും പെട്ട ആളുകള്‍ ആരാധനാ നടത്തുന്നുവെങ്കില്‍  അത്തരം  ആരാധനരീതികള്‍  പ്രോത്സഹിക്കപെടെണ്ടത്  തന്നെ.അതിനു ഈ അതിരുദ്രം ഒരു നിമിത്തമാവുകയാണെങ്കില്‍ വളരെ നല്ലത്.


No comments:

Post a Comment